Wed Feb 18, 2026 4:28 am
FLASH
X
booked.net

30-ാം വാർഷികാഘോഷം: ജീവനക്കാർക്ക് 20 കോടി രൂപയുടെ 47 കാറുകൾ സമ്മാനിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്

Business February 17, 2026

50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വൻ വികസന പദ്ധതികൾ

കോഴിക്കോട് : കേരളത്തിന്റെ നിർമ്മാണ-വാണിജ്യ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഹൈലൈറ്റ് ഗ്രൂപ്പ് മുപ്പതിന്റെ നിറവിൽ. ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച 47 ജീവനക്കാർക്കായി മൊത്തം 20 കോടി രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ സമ്മാനമായി നൽകി കൊണ്ടാണ് കമ്പനി ഈ നേട്ടം ആഘോഷമാക്കിയത്. ഇതോടൊപ്പം, 2030-ഓടെ കേരളത്തിലുടനീളം 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും മാനേജ്മെന്റ് നടത്തി. ഈ പുതിയ പദ്ധതികളിലൂടെ കേരളത്തിൽ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് അറിയിച്ചു. ഐടി പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ, അത്യാധുനിക നഗരകേന്ദ്രങ്ങൾ എന്നിവയിലൂടെ കേരളത്തെ ആഗോള നിക്ഷേപ ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കുകയാണ്  ലക്ഷ്യം.

റേഞ്ച് റോവറുകൾ, ഔഡി ക്യൂ8, ലാൻഡ് റോവർ ഡിഫൻഡർ തുടങ്ങിയ ആഡംബര മോഡലുകളും ടാറ്റ ഹാരിയർ, കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, സ്കോഡ കൈലാക് തുടങ്ങിയ ജനപ്രിയ മോഡലുകളുമാണ് വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്ക് സമ്മാനിച്ചത്. കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച തിരഞ്ഞെടുക്കപ്പെട്ട 47 ജീവനക്കാർക്കാണ് കാറുകൾ സമ്മാനിച്ചത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിന്റെ വികസനത്തിന് മികച്ച സംഭാവനകൾ നൽകാനാണ് തങ്ങൾ ശ്രമിച്ചതെന്നും എക്കാലവും നിലനിൽക്കുന്ന മികച്ച ഇടങ്ങൾ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ വ്യക്തമാക്കി. കേരളത്തിന്റെ ഭാവിയിലുള്ള ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന ഞങ്ങളുടെ പ്രഖ്യാപനങ്ങൾ പ്രാദേശികമായ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം ആഗോള സാമ്പത്തിക രംഗത്ത് കേരളത്തിന്റെ സ്ഥാനം ഉയർത്താനും സഹായിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു.

1996-ൽ പ്രവർത്തനം ആരംഭിച്ച ഹൈലൈറ്റ് ഗ്രൂപ്പ്, കേരളത്തിലെ ആദ്യത്തെ സംഘടിത റീട്ടെയിൽ മാളായ ‘ഫോക്കസ് മാൾ’ മുതൽ കോഴിക്കോടും തൃശ്ശൂരും ഉള്ള വിശാലമായ ഹൈലൈറ്റ് മാളുകൾ വരെയുള്ള നിരവധി സുപ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.  കൂടാതെ പത്തോളം പുതിയ മാളുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഹൈലൈറ്റ് ഗ്രൂപ്പിൻറെ ഹൈലൈറ്റ് സിറ്റിയിൽ, ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്ററുകളിൽ ഒന്നായി മാറാൻ പോകുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. 680 മില്യൺ ഡോളർ നിക്ഷേപത്തോടെ 12.5 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി കേരളത്തിന്റെ ആഗോള വ്യാപാര കാൽപ്പാടുകളെ ഗണ്യമായി ശക്തിപ്പെടുത്തും.

2025ലെ എക്കണോമിക് ടൈംസിന്റെ ഐക്കോണിക് പ്രോജക്ട് ഓഫ് ദി ഇയർ പുരസ്കാരം നേടിയ കോഴിക്കോട് ഹൈലൈറ്റ് ഒളിമ്പസിൽ വെച്ചായിരുന്നു വാർഷികാഘോഷ ചടങ്ങുകൾ നടന്നത്. നിലവിൽ പതിനായിരത്തോളം ജീവനക്കാരാണ് ഹൈലൈറ്റ് ഗ്രൂപ്പിൻറെ ഭാഗമായുള്ളത്.