മയാമി: ലോകകപ്പിന് ശേഷമുള്ള ആദ്യ സ്റ്റാർട്ടിംഗ് മത്സരത്തിൽ തന്നെ അർജന്റീന നായകൻ ലയണൽ മെസി വീണ്ടും തന്റെ മികവ് തെളിയിച്ചു. ലീഗ്സ് കപ്പിലെ ആദ്യ മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ അറ്റ്ലറ്റിക്കോ സാൻ ലൂയിസിനെ 4-2ന് തോൽപ്പിച്ച ഇന്റർ മയാമിയുടെ വിജയത്തിൽ മെസി രണ്ട് ഗോളും ഒരു അസിസ്റ്റും നേടി നിർണായക പങ്കുവഹിച്ചു.
ഈ പ്രകടനത്തോടെ ലീഗ്സ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും മെസി സ്വന്തമാക്കി. 12 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് താരം ഇതുവരെ നേടിയത്. 13 ഗോളുകളുമായി മുന്നിലുണ്ടായിരുന്ന ലോസ് ഏഞ്ചൽസ് എഫ്‌സിയുടെ ഡെനിസ് ബൊവാംഗയെയാണ് മെസി മറികടന്നത്.
മയാമിയിലെ ചേസ് സ്റ്റേഡിയത്തിൽ മഴയിൽ കുതിർന്ന സാഹചര്യത്തിലായിരുന്നു മത്സരം. ശക്തമായ ഇടിമിന്നലിനെ തുടർന്ന് രണ്ടാം പകുതി അരമണിക്കൂറോളം തടസ്സപ്പെട്ടിരുന്നു.
മത്സരത്തിന്റെ നാലാം മിനിറ്റിൽ ഡേവിഡ് റോഡ്രിഗസിന്റെ ഹെഡറിലൂടെ സാൻ ലൂയിസ് ലീഡ് നേടിയെങ്കിലും, 11-ാം മിനിറ്റിൽ നോഹ അല്ലന്റെ പാസിൽ നിന്ന് മെസി സമനില ഗോൾ നേടി. തുടർന്ന് 26-ാം മിനിറ്റിൽ ടലാസ്കോ സെഗോവിയ ഇന്റർ മയാമിയെ മുന്നിലെത്തിച്ചു.
44-ാം മിനിറ്റിൽ വീണ്ടും നോഹ അല്ലന്റെ അസിസ്റ്റിൽ മെസി തന്റെ രണ്ടാം ഗോൾ നേടി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ മെസിയുടെ അസിസ്റ്റിൽ ഡിഫൻഡർ മികായേൽ ഹെഡറിലൂടെ മയാമിയുടെ നാലാം ഗോളും പിറന്നു.
രണ്ടാം പകുതിയിൽ റാഫ ലോറൻ സാൻ ലൂയിസിനായി ഒരു ഗോൾ മടക്കിയെങ്കിലും മത്സരം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ മൂന്ന് അസിസ്റ്റുകളുമായി നോഹ അല്ലനും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു.
ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട അർജന്റീന ടീമിനെ നയിച്ച ശേഷം ക്ലബ് ടീമിലേക്ക് തിരിച്ചെത്തിയ മെസി കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായാണ് ഇറങ്ങിയത്. എന്നാൽ ആദ്യ ഇലവനിൽ തിരിച്ചെത്തിയ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് താരം ആരാധകരെ ആവേശത്തിലാഴ്ത്തി.
ഈ ജയത്തോടെ എല്ലാ ടൂർണമെന്റുകളിലുമായി ഇന്റർ മയാമിയുടെ തോൽവിയറിയാത്ത കുതിപ്പ് എട്ട് മത്സരങ്ങളായി. അതേസമയം, കഴിഞ്ഞ സീസണിലെ ലീഗ്സ് കപ്പ് ഫൈനലിന് ശേഷമുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആറ് മത്സരങ്ങളുടെ വിലക്ക് നേരിടുന്ന ലൂയിസ് സുവാരസ് ഇത്തവണത്തെ ലീഗ്സ് കപ്പിൽ ഇന്റർ മയാമിക്കായി കളിക്കില്ല.

