Wed Feb 11, 2026 4:39 am
FLASH
X
booked.net

ആരോഗ്യ രംഗത്ത് കേരളം മുന്നിൽ തന്നെ; പക്ഷെ, ജീവിതശൈലി രോഗങ്ങൾ ശ്രദ്ധിക്കണമെന്ന് പാനൽ ചർച്ച

Health / News January 14, 2026

വിദ്യാഭ്യാസ നിലവാരത്തിലും ആരോഗ്യ സാക്ഷരതയിലും കേരളം മുന്നിലാണെന്നും എന്നാൽ വികസിത സമൂഹങ്ങളിലേത് പോലെ വർധിക്കുന്ന ജീവിതശൈലി രോഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന് പാനൽ ചർച്ച. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘ആരോഗ്യ കേരളം’ ചർച്ചയിലാണ് വിദഗ്ദർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മികച്ച കാൻസർ ചികിത്സ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീഷ് ബാലസുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.

ഇന്ന് കേരളത്തിലെ 28 ജനറൽ ആശുപത്രികളിൽ കീമോതെറാപ്പി സൗകര്യം ലഭ്യമാണെന്നും പ്രതിവർഷം ഏകദേശം 1.4 ലക്ഷം മുതൽ 1.6 ലക്ഷം വരെ കീമോതെറാപ്പികൾ പൊതുമേഖലയിൽ നടത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാൻസർ അവബോധത്തിനായി നടപ്പാക്കിയ ‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’ എന്ന തീവ്രയജ്ഞ പരിപാടിയിലൂടെ ഏകദേശം 13 ലക്ഷം സ്ത്രീകളെ കാൻസർ സ്ക്രീനിംഗിന് വിധേയമാക്കാൻ സാധിച്ചത് മികച്ച മുന്നേറ്റമാണെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.

പക്ഷെ, കാൻസർ എന്ന വാക്കിനോടുള്ള ഭയം കാരണം ആളുകൾ ചികിത്സ തേടാൻ വൈകുന്നു. രോഗം സ്ഥിരീകരിച്ചാൽ ജീവിതം അവസാനിച്ചെന്ന തോന്നലും, വലിയ ചികിത്സാ ചെലവുകളെക്കുറിച്ചുള്ള ആശങ്കയും രോഗികളെ പിന്നോട്ടുവലിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകൾ പലപ്പോഴും സ്വന്തം ആരോഗ്യത്തേക്കാൾ മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ കുടുംബാവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിനാൽ ചെറിയ ലക്ഷണങ്ങൾ കണ്ടാലും ഡോക്ടറെ സമീപിക്കാൻ മടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ സൂചികകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാളും ലോകത്തിലെ പല പ്രദേശങ്ങളെക്കാളും കേരളം മുന്നിലാണെന്ന് എപ്പിഡെമിയോളജിസ്​റ്റും ശ്രീ ചിത്തിര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ മെഡിക്കൽ സയൻസിലെ പ്രൊഫസറുമായ ഡോ. വി രാമൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനം, ആരോഗ്യവും ശുചിത്വവും സംബന്ധിച്ച സാംസ്‌കാരിക സമീപനങ്ങൾ, സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കാനുള്ള സർക്കാരിന്റെ ഇടപെടൽ എന്നിവയാണ് അതിനുള്ള പ്രധാന കാരണങ്ങൾ. ചരിത്രപരമായി നോക്കിയാൽ, കേരളം സംസ്ഥാനമായി രൂപപ്പെടുന്നതിന് മുൻപുതന്നെ ഇത്തരം നയങ്ങൾ ആരംഭിച്ചിരുന്നുവെന്നും, സംസ്ഥാന രൂപീകരണത്തിന് ശേഷം ആരോഗ്യ മേഖലയിലേക്കുള്ള സർക്കാർ ഇടപെടൽ ശക്തമായി തുടർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൃദയമാറ്റ ശസ്ത്രക്രിയ ഒരു ജനറൽ ആശുപത്രിയിൽ നടത്താൻ കഴിഞ്ഞത് കേരളത്തിന് വലിയ അഭിമാനമാണെന്നും, ഒരു ഡോക്ടറെന്ന നിലയിൽ തനിക്ക് ലഭിച്ച സന്തോഷ നിമിഷങ്ങളിലൊന്നാണിതെന്നും കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് അഭിപ്രായപ്പെട്ടു. ഒരു ജില്ലാ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടപ്പാക്കുക അത്യന്തം ബുദ്ധിമുട്ടുള്ള കാര്യമാണ്. യഥാർത്ഥ ബുദ്ധിമുട്ട് ശസ്ത്രക്രിയയിൽ അല്ല, അതിന് ആവശ്യമായ അനവധി സംവിധാനങ്ങളെ ഒരേസമയം സജ്ജമാക്കേണ്ടതിലാണ്. ഡോണർ ആശുപത്രിയിൽ നിന്ന് ഹൃദയം നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കണം, അതിനൊപ്പം ആശുപത്രിയിലെ താഴത്തെ തലത്തിൽ നിന്ന് ഉന്നത ഭരണനിലവരെയോളം എല്ലാം കൃത്യമായി ഏകോപിപ്പിക്കപ്പെടണം. അങ്ങനെയല്ലെങ്കിൽ ട്രാൻസ്പ്ലാന്റേഷൻ വിജയകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളമിപ്പോൾ ജീവിതശൈലി രോഗങ്ങളുടെ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്നും, രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുള്ളവരുടെ എണ്ണം ഇവിടെ വളരെ കൂടുതലാണെന്നും ഐഎംഎ മുൻ സംസ്ഥാന പ്രസിഡണ്ട്‌ ഡോ. ആർ രമേഷ് പറഞ്ഞു. ഹൃദയാഘാതം പോലുള്ള രോഗങ്ങൾ വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ അവ വരാതിരിക്കാനുള്ള മുൻകരുതലുകൾക്ക് പ്രാധാന്യം നൽകണം. കൂടുതൽ ഡയാലിസിസ് സെന്ററുകളും കാത്ത് ലാബുകളും വരുന്നത് നല്ലതാണെങ്കിലും, രോഗ പ്രതിരോധത്തിലൂടെ ഇത്തരം ചികിത്സകൾ തേടുന്നവരുടെ എണ്ണം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ, എൽഡർലി കെയർ, പാലിയേറ്റീവ് കെയർ, ഹോം കെയർ തുടങ്ങിയ സൗകര്യങ്ങൾ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും രമേഷ് പറഞ്ഞു. മാധ്യമ പ്രവർത്തക മാതു സജി മോഡറേറ്ററായി.