തിരുവനന്തപുരം: ഓണക്കാല ചെലവുകൾക്ക് പിന്നാലെ 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ. കടപത്രങ്ങളുടെ ലേലം ചൊവ്വാഴ്ച റിസർവ് ബാങ്കിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി നടക്കും. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളുടെ 27,000 കോടി രൂപയുടെ കടപത്രങ്ങളാണ് ലേലം ചെയ്യുന്നത്.
ബോണസ്, ഉത്സവബത്ത, ക്ഷേമപെൻഷൻ ഒരാഴ്ച നേരത്തെ വിതരണം ചെയ്യൽ, വിപണി ഇടപെടലുകൾക്കുള്ള പണം തുടങ്ങിയവയ്ക്കായി ഓണക്കാലത്ത് സംസ്ഥാന സർക്കാർ ചെലവഴിച്ചത് പതിനായിരം കോടിയോളം രൂപയാണ്. ഈ മാസം തന്നെ 2,200 കോടി രൂപ കടമെടുത്തിരുന്നു. ഓണവിപണി സജീവമാകുന്നതോടെ നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് കടമെടുത്തും സർക്കാർ പണം വിപണിയിലിറക്കിയത്.
എന്നാൽ ഓണം കഴിഞ്ഞതിന് പിന്നാലെ തന്നെ വീണ്ടും കടമെടുക്കേണ്ട സാഹചര്യത്തിലാണ് സംസ്ഥാനം. സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിനുള്ളിൽ കേരളം 26,461.75 കോടി രൂപ കടമെടുത്തിട്ടുണ്ട്. പൊതുവിപണിയിൽനിന്ന് ഉൾപ്പെടെ ഈ സാമ്പത്തിക വർഷം സമാഹരിക്കാൻ ബജറ്റിൽ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനമാണിത്. ഇതിന് പിന്നാലെയാണ് 1,800 കോടി രൂപയുടെ അധിക കടമെടുപ്പ്.
ബജറ്റിൽ കണക്കാക്കിയ റവന്യൂ കമ്മിയുടെ പകുതിയോളവും ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഓണക്കാലത്ത് വിപണിയിൽ ഉണ്ടായ ഉണർവിന്റെ ഗുണം ഖജനാവിനും ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ജിഎസ്ടി ഉൾപ്പെടെയുള്ള നികുതി വരുമാനം ഉയരുമെന്നാണ് പ്രതീക്ഷ.
സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം 13,880.82 കോടി രൂപയാണ്.



