ബെംഗളൂരു: റെക്കോർഡുകൾ തിരുത്തിയെഴുതുന്ന പതിവ് തുടർന്ന് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. ബെംഗളൂരുവിൽ നടക്കുന്ന ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോണിനായി അർധസെഞ്ചുറി നേടിയ വൈഭവ് 57 വർഷം പഴക്കമുള്ള റെക്കോർഡാണ് മറികടന്നത്.
തുടക്കം മുതൽ ആക്രമണാത്മക ബാറ്റിങ് പുറത്തെടുത്ത വൈഭവ് 42 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും സഹിതമാണ് അർധസെഞ്ചുറി പൂർത്തിയാക്കിയത്. 15 വയസും 157 ദിവസവും പ്രായത്തിലാണ് താരം ദുലീപ് ട്രോഫിയിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായത്.
1969ൽ 16 വയസും 23 ദിവസവും പ്രായത്തിൽ അർധസെഞ്ചുറി നേടിയ ലക്ഷ്മൺ സിങ്ങിന്റെ റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയത്. 16 വയസും 307 ദിവസവും പ്രായത്തിൽ അർധസെഞ്ചുറി നേടിയ പിയൂഷ് ചൗളയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
അതേസമയം, സച്ചിൻ ടെൻഡുൽക്കറുടെ പേരിലുള്ള മറ്റൊരു പ്രായ റെക്കോർഡിന് തൊട്ടരികിലെത്തിയെങ്കിലും അത് മറികടക്കാൻ വൈഭവിനായില്ല. എങ്കിലും ദുലീപ് ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അർധസെഞ്ചുറിക്കാരനെന്ന നേട്ടം പതിനഞ്ചുകാരൻ സ്വന്തമാക്കി.



