Sun Mar 29, 2026 3:35 am
FLASH
X
booked.net

ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് “സ്മാർട്ട്” അഡാപ്റ്റീവ് ഡിബിഎസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി

Tech March 28, 2026

കൊച്ചി : ഇന്ത്യയിൽ ആദ്യമായി പാർക്കിൻസൺസ് രോഗത്തിന് അഡാപ്റ്റീവ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (എഡിബിഎസ്) ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റിയിലെ പാർക്കിൻസൺ ആൻഡ് മൂവ്‌മെന്റ് ഡിസോഡേഴ്സ്  സെന്റർ. പാർക്കിൻസൺസ് രോഗമുള്ള രോഗികൾക്ക് കൂടുതൽ മികവുള്ള “സ്മാർട്ട്” അഡാപ്റ്റേഷൻ ടെക്‌നോളജിയിലേക്കുള്ള മാറ്റമാണ് ഈ പുതിയ രീതി.

പാർക്കിൻസൺസ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് തത്സമയം തലച്ചോറിന്റെ സിഗ്നലുകൾ മനസ്സിലാക്കാനും രാവും പകലും സ്റ്റിമുലേഷന്റെ അളവ് യാന്ത്രികമായി ക്രമീകരിക്കാനും കഴിയുന്ന സാങ്കേതിക മുന്നേറ്റമാണ് അഡാപ്റ്റീവ് ഡിബിഎസ്. രോഗിയുടെ പ്രവർത്തനങ്ങൾ പരിഗണിക്കാതെ ഒരേ കറന്റ് വിതരണം ചെയ്യുന്ന പരമ്പരാഗത സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, എഡിബിഎസ് “ബ്രെയിൻ തെർമോസ്റ്റാറ്റ്” പോലെ പ്രവർത്തിക്കുന്നു. പരിചയസമ്പന്നനായ ക്ലിനീഷ്യൻ നിശ്ചയിച്ചിട്ടുള്ള ഡോസേജ് പരിധിക്കുള്ളിൽ, സിസ്റ്റം യാന്ത്രികമായി കറന്റ് കൃത്യമായി നിയന്ത്രിച്ച്, ലക്ഷണങ്ങൾ വഷളാകുമ്പോൾ സ്റ്റിമുലേഷൻ  വർദ്ധിപ്പിക്കുകയും അവ മെച്ചപ്പെടുമ്പോഴോ ഉറങ്ങുമ്പോഴോ കുറയ്ക്കുകയും ചെയ്യുന്നു.

“വളരെ വ്യക്തികേന്ദ്രീകൃതമായ ഈ സമീപനം, ക്രമീകരണങ്ങളിൽ മാറ്റം വരുത്താതെ തന്നെ രോഗികൾക്ക് ആവശ്യമായ തെറാപ്പി കൃത്യമായി ഏത് നിമിഷവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.” ആസ്റ്റർ കേരള ക്ലസ്റ്റർ പാർക്കിൻസൺസ് & മൂവ്മെന്റ് ഡിസോർഡേഴ്സ് സെന്റർ ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു.

മരുന്നുകൊണ്ടു പൂർണമായി നിയന്ത്രിക്കാൻ കഴിയാത്ത വിറയൽ, കാഠിന്യം, മന്ദത തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള പാർക്കിൻസൺസ് രോഗികൾക്ക് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) വളരെക്കാലമായി നിലനിൽക്കുന്ന ചികിത്സയാണ്. തലച്ചോറിന്റെ ഉള്ളിലെ പ്രത്യേക ഭാഗങ്ങളിൽ തീവ്രത കുറഞ്ഞ വൈദ്യുത പൾസുകൾ എത്തിക്കുന്നതിലൂടെ, ചലന നിയന്ത്രണം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതും രോഗികൾക്ക് ഏറെ പ്രയോജനകരവുമാണ് ഡിബിഎസ്. ലോകമെമ്പാടുമുള്ള 200,000-ത്തിലധികം രോഗികൾക്ക് ഈ പരിചരണം പ്രയോജനപ്പെട്ടിട്ടുണ്ടെങ്കിലും, ആശുപത്രിയിൽ നേരിട്ട് ഒരു സ്പെഷ്യലിസ്റ്റിന്റെ മേൽനോട്ടത്തിൽ പരമ്പരാഗത ഡിബിഎസിനെയാണ് ഈ സാങ്കേതികവിദ്യ ആശ്രയിക്കുന്നത്.