തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കുറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് ഇന്ന് മുതൽ വീണ്ടും ആരംഭിച്ചു. ഇത്തവണ സർവീസ് സ്വകാര്യ ഏജൻസിക്ക് കൈമാറാതെ കെഎസ്ആർടിസി നേരിട്ടാണ് നടത്തുന്നത്.
സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച മെമ്മോറാണ്ടം കെഎസ്ആർടിസി ജനറൽ മാനേജർ പുറത്തിറക്കി.
സേവനത്തിന്റെ നിലവാരത്തെക്കുറിച്ച് വ്യാപകമായി പരാതികൾ ഉയർന്നതിനെ തുടർന്ന് കെഎസ്ആർടിസി കുറിയർ സർവീസ് താത്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് സേവനത്തിന്റെ നടത്തിപ്പ് രീതിയിൽ മാറ്റം വരുത്താൻ കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു.
നേരത്തെ ആന്ധ്രാപ്രദേശ് ആസ്ഥാനമായ സ്വകാര്യ ഏജൻസിയായ സിംഗു സൊല്യൂഷൻസ് ആയിരുന്നു കെഎസ്ആർടിസി കുറിയർ സർവീസ് നടത്തിപ്പിന്റെ ചുമതല വഹിച്ചിരുന്നത്. എന്നാൽ സേവനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം അവസാനത്തോടെ കോർപ്പറേഷൻ ഏജൻസിക്ക് നോട്ടീസ് നൽകിയിരുന്നു.
പുതിയ സംവിധാനത്തിൽ കോർപ്പറേഷൻ നേരിട്ട് സേവനം ഏറ്റെടുത്തതോടെ കൂടുതൽ കാര്യക്ഷമവും വിശ്വസനീയവുമായ സേവനം ലഭ്യമാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

