തിരുവനന്തപുരം: മുൻമന്ത്രിയും മുസ്ലിം ലീഗിലെ മുതിർന്ന നേതാവുമായ എം.കെ. മുനീറിന് കാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമീഷൻ ചെയർമാനാക്കാൻ ധാരണ. ഇതുസംബന്ധിച്ച് യു.ഡി.എഫ് ഉഭയകക്ഷി ചർച്ചക്ക് ശേഷം സർക്കാർ തീരുമാനം അറിയിക്കും.
നിലവിൽ ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളുടെ വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മുന്നണിയിൽ ചർച്ച പുരോഗമിക്കുകയാണ്. ഇതിനായി യു.ഡി.എഫ് യോഗം കോൺഗ്രസിനെ ചുമതലപ്പെടുത്തിയിരുന്നു. കോൺഗ്രസുമായി അതത് ഉഭയകക്ഷികൾ ചർച്ച നടത്തട്ടെ എന്നായിരുന്നു യു.ഡി.എഫ് തീരുമാനം.
എന്നാൽ, മുസ്ലിം ലീഗിനെ കൂടാതെ സമാന്തരമായി കേരള കോൺഗ്രസ് ജോസഫ്, മാണി സി. കാപ്പൻ എന്നി ഘടകകക്ഷികളും കാബിനറ്റ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ മുസ്ലിം ലീഗിന്റെ ആവശ്യത്തിലാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്.
മുസ്ലിം ലീഗിലെ മുതിർന്ന നേതാവും മുൻ മന്ത്രിയും കൊടുവള്ളി മുൻ എം.എൽ.എയുമായ എം.കെ. മുനീർ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും മുസ്ലിം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കാബിനറ്റ് പദവിയുടെ കാര്യത്തിൽ ധാരണയായത്. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്ത യു.ഡി.എഫ് യോഗത്തിന് ശേഷമാകും ഉണ്ടാകുക.
അതേസമയം, മറ്റ് രണ്ട് ഘടകകക്ഷികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അവരുടെ പാർട്ടി ചെയർമാനായ പി.ജെ. ജോസഫിന് വേണ്ടി മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, മാണി സി. കാപ്പന് ഇത്തവണ മന്ത്രി സ്ഥാനം നൽകാത്ത പശ്ചാത്തലത്തിൽ കാബിനറ്റ് പദവി വേണമെന്നും അദ്ദേഹം ആവശ്യപെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും ചർച്ചകൾ പുരോഗമിക്കുകയാണ്.

