സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 11 പേര്‍ മരിച്ചു. 12,204 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്. തിരുവനന്തപുരത്ത് നാലുപേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇന്ന് 173 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 22 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കോളറ പേടിയില്‍ തലസ്ഥാനം ജാഗ്രതയിൽ. വെള്ളിയാഴ്ച്ച മാത്രം നാല് പേർക്ക് കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.
ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പനിബാധിതരുടെ എണ്ണം വർധിക്കുമ്പോഴും കാസർകോട് ജില്ലയില്‍ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികള്‍ വലയുകയാണെന്ന പരാതി ഉയർന്നു. 78 ഡോക്ടർമാരുടെ കുറവാണ് ജില്ലയിലുള്ളത്. ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ആർഎംഒമാരില്ല. 22 സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.നിലവിലുള്ള ഡോക്ടർമാർ അധികസമയം ഡ്യൂട്ടി എടുത്താണ് ഒ പിയിലും വാർഡിലും ഉള്ള രോഗികളെ പരിശോധിക്കുന്നത്.




