Sun May 31, 2026 11:03 pm
FLASH
X
booked.net

ദർശനത്തിന് കൈക്കൂലി വാങ്ങിയത് മന്ത്രിയോട്..പൂജാരിക്ക് സസ്പെൻഷൻ

Videos / Web Desk May 31, 2026

മനസ്സിലെ ദുഃഖങ്ങളുടെ കെട്ടഴിക്കുവാനും മാനസികമായ ധൈര്യവും ശാന്തതയും തേടുന്ന മനുഷ്യർ എത്തിച്ചേരുന്നതുമായ ഇടമാണ് ക്ഷേത്രങ്ങൾ. ക്ഷേത്രദർശനത്തിനായി സുഗമമായ നിരവധി ക്രമീകരണങ്ങൾ അതാതു സംസ്ഥാനങ്ങളിലെ സർക്കാറുകൾ ഏർപ്പെടുത്താരുണ്ട് .തിരക്കുള്ള സമയങ്ങളിൽ ദർശനത്തിനായി പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഭക്കരുടെ നീണ്ട നിര തന്നെ കാണാവുന്നതാണ്. ആ നിരയിൽ വലിയവൻ എന്നോ ചെറിയവൻ എന്നോ വ്യത്യാസമില്ലാതെ ഭത്തർ നീണ്ട നിരയിൽ നിന്നുകൊണ്ട് ദർശനം നടത്താറുണ്ട്. അവിടെയും ബിസിനസ് കണ്ണുള്ള പൂജാരിമാരും പരിചാരകരും പ്രത്യക്ഷപ്പെടാറുമുണ്ട്. അങ്ങനെയൊരു ക്ഷേത്രത്തിൽ സംഭവിച്ച അബദ്ധമാണ് ഇന്ന് ചർച്ചാവിഷയമായിരിക്കുന്നത്.

പലനാൾ കള്ളൻ ഒരുനാൾ പിടിയിലാകുമെന്ന് ഉറപ്പാണല്ലോ. ഇത്തവണ പൂജാരിക്കും സംഘങ്ങക്കും സംഭവിച്ചത് ചെറിയ അബദ്ധമല്ല. ഇതിനപ്പുറം ഒരു പറ്റ്പറ്റാനുമില്ല. ക്ഷേത്രദർശനം സുഗമമാക്കുവാൻ ഒരാൾക്ക് 1000 രൂപയാണ് തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിലെ പൂജാരി കൈപ്പറ്റുന്നത്. ആയിരം രൂപ അടച്ചു കഴിഞ്ഞാൽ ക്യൂവിൽ നിന്ന് സമയവും ആരോഗ്യവും നഷ്ടപ്പെടുത്തേണ്ട. ആയിരം രൂപയും കൊടുത്ത് പൂജാരി കാട്ടിത്തരുന്ന മറ്റൊരു വഴിയിലൂടെ ക്ഷേത്ര ശ്രീകോവിലിൽ കയറി ദൈവത്തെ തൊഴുത് മടങ്ങാം. ആയിരം രൂപ പോയാൽ എന്താ വിഐപിയെ പോലെ ദർശനം നടത്തി തിരിച്ചു വരാം. എന്നാൽ ഇത്തവണ ദർശനത്തിനായി പൂജാരി കൈക്കൂലി വാങ്ങിയത് ആരോടാണെന്ന് അറിഞ്ഞാൽ കാര്യങ്ങളുടെ ഗൗരവം നമുക്ക് മനസ്സിലാക്കാവുന്നതാണ്. തമിഴ്നാട്ടിലെ തിരുച്ചെന്തൂർ ക്ഷേത്രമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത് തമിഴ്നാട്ടിലെ അതിപ്രശസ്തമായ തിരിച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂജാരിയാണ് ദർശനത്തിനായി 1000 രൂപ ഭക്തരോട് വാങ്ങുന്നത്. അഴിമതി തുടച്ചുനീക്കുവാനും ക്ഷേത്രദർശനത്തിൽ സുതാര്യത ഉറപ്പാക്കാനുമായി തമിഴ്നാട് സർക്കാർ കർശന നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് തിരുച്ചെന്തൂർ വാർത്ത നിർണായകമായത്. തിരുച്ചെന്തൂർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ മന്ത്രി എസ് രമേശിനോടാണ് ദർശന മാമൂൽ തുകയായ ആയിരം രൂപ തരണമെന്ന് ആവശ്യപ്പെട്ടത്.

തമിഴ്നാട് ഹിന്ദുമത ധർമ്മ സ്ഥാപന വകുപ്പ് മന്ത്രിയാണ് എസ് രമേശ് . നിരവധി പരാതികൾ എത്തിയതിനെ തുടർന്നാണ് മന്ത്രിയും സംഘവും മിന്നൽ പരിശോധനയ്ക്ക് ക്ഷേത്രദർശനത്തിനായി എത്തിയത് .ഇങ്ങനെയൊരു കൊടും ചതി മന്ത്രിയും സംഘവും ചെയ്യാൻ പാടില്ലായിരുന്നു. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പൂജാരിക്ക് രക്ഷപ്പെടാമായിരുന്നില്ലേ. എന്നാൽ സാധാരണക്കാരായ എത്തിയ മന്ത്രിയും സംഘവും നാലുപേർ ഉണ്ടായിരുന്നു. മെയ് 28 മുതൽ 31 വരെ നടക്കുന്ന വൈകാശി വിശാഖം ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് സുതാര്യവും സൗജന്യവുമായ ദർശനം ഒരുക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. പണം നൽകിയുള്ള എല്ലാ തരം ദർശനങ്ങളും അടുത്തിടെ നിർത്തിവെച്ചിരുന്നതുമാണ് . അതിൻറെ ഭാഗമായാണ് മന്ത്രി അടക്കം നാലുപേർ ക്ഷേത്രദർശനത്തിനായി ആരെയും അറിയിക്കാതെ എത്തിയത്. മന്ത്രിയുടെ നാലംഗ സംഘത്തിന് ഷണ്മുഖവിലാസ് മണ്ഡപം വഴി ദർശനം ഒരുക്കുന്നതിനായി പേഴ്സണൽ അസിസ്റ്റന്റിനെ മന്ത്രി മുമ്പിലേക്ക് പറഞ്ഞയച്ചു. അവിടെ ചെന്നപ്പോൾ ദർശനത്തിനായി ഒരാൾക്ക് 1000 രൂപ തോതിൽ 4000 രൂപ ആവശ്യപ്പെടുകയും ചെയ്തു. മന്ത്രിയുടെ പി എ 4000 രൂപ ഡിജിറ്റൽ പെയ്മെൻറ് ആയി അയച്ചുകൊടുക്കുകയും ചെയ്തു. ഡിജിറ്റൽ തെളിവ് ലഭിച്ചതോടെ മന്ത്രി രമേശ് മുതിർന്ന ഉദ്യോഗസ്ഥരെയും ജോയിൻറ് കമ്മീഷണറെയും വിളിച്ചുവരുത്തി.

അപ്പോൾ മാത്രമാണ് ദേവസ്വം മന്ത്രി എസ് രമേശാണ് ക്ഷേത്രദർശനത്തിനായി എത്തിയതെന്നും അദ്ദേഹത്തോടാണ് കൈക്കൂലി വാങ്ങിയത് എന്നും അറിയാൻ സാധിച്ചത്. അഴിമതി നടന്നു എന്നതിനെ ചെറുതായി പോലും എതിർക്കാൻ ഉദ്യോഗസ്ഥർക്കായില്ല. കാരണം മന്ത്രി തന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവ് ഉദ്യോഗസ്ഥരെ കാണിച്ചു. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. സാധാരണ ഭക്തരെ പോലും ദർശനത്തിന്റെ പേരിൽ പിഴിഞ്ഞു കൊണ്ടിരുന്ന പൂജാരിയെ സസ്പെൻഡ് ചെയ്തു. മന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി നിയമം കർശനമാക്കിയിട്ടും ഭക്തരെ കബളിപ്പിക്കുന്ന അഴിമതി നടത്താൻ ഒരു വിഭാഗം പൂജാരിമാരെ അനുവദിക്കുന്നത് ഇപ്പോഴും തുടരാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥരോടും ജോയിൻറ് കമ്മീഷണറോടും മന്ത്രി ചോദിച്ചു. വിശദീകരണവും ആവശ്യപ്പെട്ടുകൊണ്ട് കത്തും മന്ത്രി കൈമാറി. തമിഴ്നാട് ടി വി കെ മന്ത്രി എസ് രമേശ് എടുത്ത നടപടിയെ കയ്യടിയോടെയാണ് ജനം ഏറ്റെടുത്തിരിക്കുന്നത്. സാധാരണക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എത്രമാത്രം വലുതാണെന്നും മന്ത്രി ഈ സംഭവത്തോടെ ചൂണ്ടിക്കാട്ടുന്നുണ്ട്. സാധാരണ ജനങ്ങൾക്കൊപ്പം ചേർന്ന് രണ്ടുമണിക്കൂറോളം പൊതുനിരയിൽ നിന്ന് ദർശനം നടത്തുകയും ശേഷം അന്നദാനം നടത്തുന്ന മണ്ഡപം സന്ദർശിച്ച് ഭക്തർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും രുചിച്ചുനോക്കി പരിശോധിച്ചതിനുശേഷമാണ് തിരിച്ചെന്തൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും മന്ത്രി യാത്രയായത്.