Sat Mar 07, 2026 1:24 pm
FLASH
X
booked.net

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

Latest News March 7, 2026

ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട് ചെയ്തു സൈബര്‍ പോലിസിനെ വിവരം അറിയിച്ചു. ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ നിന്നാണെന്നു പറഞ്ഞാണ് എംഎല്‍എയുടെ ഫോണിലേക്ക് ആദ്യം കോള്‍ വന്നത്. പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ നിന്നാണു നമ്പര്‍ ലഭിച്ചതെന്നാണ് ഇംഗ്ലിഷിലും ഹിന്ദിയിലുമായി ഫോണില്‍ സംസാരിച്ചയാള്‍ പറഞ്ഞത്.

പിന്നീട് തിരുവനന്തപുരം സൈബര്‍ സെല്‍ ആസ്ഥാനത്തു നിന്നാണെന്നു പരിചയപ്പെടുത്തി എസ്‌ഐ സുരേഷ് കുമാര്‍ എന്ന പേരില്‍ മറ്റൊരാള്‍ വിളിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പറയുകയും എംഎല്‍എയുടെ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഇയാള്‍ മലയാളത്തിലാണു സംസാരിച്ചത്. ഇതോടെ എംഎല്‍എ പകച്ചു പോയി. തുടര്‍ന്ന് കോള്‍ കട്ട് ചെയ്ത തട്ടിപ്പുകാര്‍ അല്‍പനേരം കഴിഞ്ഞ് പൊലീസ് വേഷത്തില്‍ വിഡിയോ കോളില്‍ എത്തി എംഎല്‍എയെ വിശ്വസിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.

തട്ടിപ്പു ശ്രമം രണ്ടു മണിക്കൂറോളം നീണ്ടു. ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കാനും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനും ആവശ്യപ്പെട്ടതനുസരിച്ച്‌ ഒറ്റയ്ക്കു മുറിയില്‍ കയറിയ എംഎല്‍എ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെ തട്ടിപ്പുകാര്‍ ചോദിച്ച വിവരങ്ങള്‍ നല്‍കുകയും ചെയ്തു. പിന്നീടാണ് തട്ടിപ്പുകാര്‍ അടുത്ത അടവ് പ്രയോഗിച്ചത്. മുംബൈയിലെ ബാങ്കില്‍ ശാന്തകുമാരിയുടെ പേരില്‍ അക്കൗണ്ട് ഉണ്ടെന്നും അതിലെ തുക തീവ്രവാദ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും തട്ടിപ്പുകാര്‍ പറഞ്ഞതോടെ എംഎല്‍എക്കു സംശയം തോന്നി ഫോണ്‍ കട്ട് ചെയ്തു. ഈ സമയം വീട്ടിലെത്തിയ എംഎല്‍എയുടെ ഡ്രൈവറാണു കുഴല്‍മന്ദം പൊലീസില്‍ വിവരം അറിയിച്ചത്. പിന്നീടു പലതവണ ഫോണ്‍ വന്നെങ്കിലും എടുത്തില്ലെന്നു ശാന്തകുമാരി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.