മൂന്നാർ : വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ സഞ്ചാരികളുടെ വൻതിരക്ക്. വാഹനം കുരുക്കിൽ കിടക്കുന്നത് മണിക്കൂറുകൾ. സഞ്ചാരികൾക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിപ്പെടുക ഏറെ ശ്രമകരമാണ്. വേനലവധിയിൽ ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ള സഞ്ചാരികൾ മൂന്നാറിലേക്ക് ഒഴുകിയെത്തുന്നു. പ്രധാന വിനോദ കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ ദിവസവും രണ്ടായിരത്തിലധികം ആളുകളെത്തുന്നു. പുതുതായി ജനിച്ച വരയാടിൻ കുഞ്ഞുങ്ങൾ സഞ്ചാരികൾക്ക് കൗതുകക്കാഴ്ച്‌ചയായി. ബഗ്ഗി കാറിലും നിരവധിപേർ യാത്രചെയ്‌തു.
ഡിടിപിസിയ്ക്കു കീഴിലുള്ള ബൊട്ടാണിക്കൽ ഗാർഡനിലും ആയിരക്കണക്കിനുപേരെത്തി. മ്യൂസിക്കൽ ഫൗണ്ടൻ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കെഎഫ്‌ഡിസിയുടെ പൂന്തോട്ടം, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, പഴയ മൂന്നാർ ഹൈഡൽ പാർക്ക് എന്നിവടങ്ങളിലെല്ലാം സഞ്ചാരികൾ ഒഴുകിയെത്തുന്നു. മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിൽ നിരവധി പേർ ബോട്ടിങ് നടത്തി. വിനോദ സഞ്ചാരികൾക്കായി പ്രത്യേകം ആരംഭിച്ച ഡബിൾ ഡക്കർ ബസും ഉല്ലാസ യാത്ര ബസും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. ഇതിനുപുറമെ മറ്റ് ജില്ലകളിൽ നിന്നുള്ള ഇതിനുപുറമെ മറ്റ് ജില്ലകളിൽ നിന്നുള്ള ഉല്ലാസയാത്ര ബസുകളും സർവീസ് നടത്തി. റിസോർട്ടുകൾ, ഹോം സ്റ്റേ, കോട്ടേജുകൾ എന്നിവയെല്ലാം സഞ്ചാരികളെകൊണ്ട് നിറഞ്ഞു. മുറി ലഭിക്കാതെ സന്ദർശനം മാത്രം നടത്തി മടങ്ങിയവരും നിരവധി.