സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യയിലാദ്യമായി ‘ജനജാഗ്രത പോർട്ടൽ’ ആരംഭിക്കുന്നു. ‘മയങ്ങില്ല കേരളം’ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പോർട്ടൽ ജൂലൈ ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചു. ലഹരിമരുന്ന് വില്പന, ഉപയോഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് പൂർണ്ണമായും രഹസ്യമായി എക്സൈസ് വകുപ്പിന് കൈമാറാനും, ലഹരിവിമോചന-കൗൺസിലിങ് സഹായങ്ങൾക്ക് രജിസ്റ്റർ ചെയ്യാനും ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സാധിക്കും. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും അവരുടെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
എക്‌സൈസ് വകുപ്പിന്റെ ആധുനികവല്ക്കരിച്ച എൻഫോഴ്‌സ്‌മെന്റ് പദ്ധതിയായ ‘ഓപ്പറേഷൻ തണ്ടർ’ സംസ്ഥാനത്ത് പുനരാരംഭിച്ചിട്ടുണ്ട്. കൂടാതെ, വ്യാജകള്ളിന്റെ ഉല്പാദനവും വിതരണവും തടയാൻ ‘ഓപ്പറേഷൻ ശുദ്ധി’ എന്ന പേരിൽ കർശന പരിശോധനകൾക്ക് തുടക്കമിട്ടു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ അഴിമതി ഒഴിവാക്കാൻ സത്യസന്ധരായ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കും. ഘട്ടഘട്ടമായി മദ്യോപയോഗം കുറച്ചുകൊണ്ടുവരികയും ലഹരി പൂർണമായും ഇല്ലാതാക്കുകയുമാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മന്ത്രി വ്യക്തമാക്കി.
ഈ സർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനത്തുടനീളം നടത്തിയ ശക്തമായ പരിശോധനകളിൽ ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി ഇതുവരെ 14,722 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട 1,422 എൻ.ഡി.പി.എസ് (NDPS) കേസുകളും, 2,292 അബ്കാരി കേസുകളും, പുകയില ഉല്പ്പന്നങ്ങളുടെ നിയമവിരുദ്ധ വില്പ്പനയുമായി ബന്ധപ്പെട്ട 118 കേസുകളും ഉൾപ്പെടുന്നു.
എക്‌സൈസ് സേനയെ കാലാനുസൃതമായി പരിഷ്‌കരിക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ബജറ്റിൽ പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്. പിടിച്ചെടുക്കുന്ന ലഹരിമരുന്നുകൾ വളരെപെട്ടെന്ന് ലബോറട്ടറി നിലവാരത്തിൽ തിരിച്ചറിയാൻ എല്ലാ എക്‌സൈസ് റേഞ്ച് ഓഫീസുകളിലും അത്യാധുനിക പരിശോധനാ കിറ്റുകൾ ലഭ്യമാക്കും. പരിശോധനാ ഫലങ്ങൾ വൈകുന്നത് ഒഴിവാക്കാൻ കേരളത്തിലാദ്യമായി എക്‌സൈസ് വകുപ്പിന് മാത്രമായി സ്റ്റേറ്റ് കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറി കായംകുളത്ത് സ്ഥാപിക്കും. മയക്കുമരുന്ന് മാഫിയയുടെ ഇതരസംസ്ഥാന ശൃംഖലകൾ തകർക്കാൻ എക്‌സൈസിനുള്ളിൽ പ്രത്യേക ‘നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ’ രൂപീകരിക്കും. പൊതുജനസൗഹൃദ അന്തരീക്ഷവും ലഹരിവിരുദ്ധ കൗൺസിലിങ് സൗകര്യങ്ങളുമുള്ള മാതൃകാ ഓഫീസുകൾ സംസ്ഥാനത്തുടനീളം സ്ഥാപിക്കും.
ലഹരിമുക്ത കേരളം ലക്ഷ്യമിട്ടുള്ള ‘മയങ്ങില്ല കേരളം’ സമഗ്ര ക്യാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ തണ്ടറിലൂടെ ലഹരി കടത്തിന്റെ ഉറവിടങ്ങൾ പൂർണ്ണമായി ഇല്ലാതാക്കും. വിദ്യാലയങ്ങളിൽ ആന്റി-നാർക്കോട്ടിക് ക്ലബുകൾ വിപുലീകരിക്കും. ഇതിനായി പ്രത്യേക പരിശീലനം നേടിയ 31 ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തും. നിലവിലുള്ള 14 കേന്ദ്രങ്ങൾക്ക് പുറമെ, സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കും. ലഹരിമുക്തരാകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ കായിക-സാമൂഹ്യ സംഘടനകളെ ഏകോപിപ്പിച്ച് വ്യക്തിഗത പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.




