എഫ്സിആർഎ നിയമ ഭേദഗതികളിൽ കേന്ദ്ര സർക്കാർ എടുത്ത പിന്മാറ്റം നയപരമായ മാറ്റമല്ല, മറിച്ച് ശക്തമായ ജനാധിപത്യ പ്രതിരോധത്തിന്റെ ഫലമായ താൽക്കാലിക നീക്കമാണന്ന് സിപിഐ രാജ്യസഭാംഗം പി സന്തോഷ് കുമാർ വ്യക്തമാക്കി. ഇടതുപക്ഷത്തി ന്റെയും കേരളത്തിലെ എംപിമാരുടെയും ശക്തമായ എതിർപ്പ് സർക്കാരിനെ ഈ നിലപാടിലേക്ക് നയിച്ചതാണെന്ന് അദ്ദേ ഹം ചൂണ്ടിക്കാട്ടി.ഭേദഗതികൾ ഭരണഘടനാപരമായ മൂല്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതും, കേന്ദ്ര സർക്കാരിന് അനിയന്ത്രിത അധികാരങ്ങൾ നൽകുന്നതുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ശ്രമിക്കുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് എംപിമാർ മണ്ഡലങ്ങളിൽ ഉള്ള അവസരത്തിൽ ഇത്തരത്തിലുള്ള സുപ്രധാന നിയമം മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത് പാർലമെന്ററി മാനദണ്ഡങ്ങളോടുള്ള അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പിന്മാറ്റം താൽക്കാലികമാണെന്നും, ഭാവിയിൽ ഇത്തരം നീക്കങ്ങൾ വീണ്ടും ഉണ്ടാകുകയാണെങ്കിൽ ശക്തമായ രാഷ്ട്രീയ-നിയമ പോരാട്ടം തുടരാനാണ് സിപിഐ യുടെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.




