ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി നിലവിൽ റെയിൽവേയുടെ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യസഭയിൽ സിപിഐ(എം) എം.പി ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ നിലവിലുള്ള റെയിൽവേ ഉൽപ്പാദന യൂണിറ്റുകളും ഇതിനകം പ്രഖ്യാപിച്ച പദ്ധതികളും ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതിനാൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി നിലവിൽ മുന്നോട്ടുകൊണ്ടുപോകുന്നില്ലെന്നും മന്ത്രി അറിയിച്ചു.
പദ്ധതിക്കായി ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് ഭാവി വികസന ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സിൽവർ ലൈൻ ഉൾപ്പെടെയുള്ള അതിവേഗ റെയിൽ പദ്ധതികളുമായി മുന്നോട്ടുപോകില്ലെന്ന നിലപാട് കേരള സർക്കാർ സ്വീകരിച്ചതായും കേന്ദ്ര റെയിൽവേ മന്ത്രി രാജ്യസഭയെ അറിയിച്ചു.

