കൊല്ലത്ത് അനുവദിച്ച മൾട്ടി ഡിസിപ്ലിനറി റെയിൽവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാകും. കേരളത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കീഴിൽ അനുവദിച്ച ആദ്യത്തെ മൾട്ടി ഡിസിപ്ലിനറി റെയിൽവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് കൊല്ലത്ത് റെയിൽവേ ഭൂമിയിൽ ഉപാസന ആശുപത്രിക്ക് എതിർവശം ഉയരുന്നത്.നിലവിൽ ദക്ഷിണ റെയിൽവേ സോണിൽ മൾട്ടി ഡിസിപ്ലിനറി റെയിൽവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ മാത്രമാണുള്ളത്.
4 കോടി രൂപയുടെ കെട്ടിടം ആണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. പദ്ധതിയുടെ അടങ്കൽ തുക 6 കോടി 47 ലക്ഷം ആണ്. ആകെ 16,500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുക. 2022 ഓഗസ്റ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.ദക്ഷിണ റെയിൽവേയുടെ ഡിവിഷണൽ പെർമെനൻ്റ് വേ ട്രെയിനിങ് സെൻ്റർ ഡിവിഷണൽ ട്രാഫിക് ട്രെയിനിങ് സെൻ്റർ, ഡിവിഷണൽ മെക്കാനിക്കൽ ട്രെയിനിങ് സെൻ്റർ എന്നിവയുടെ പ്രവർത്തനത്തിനാണ് മൾട്ടി ഡിസിപ്ലനറി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് കൊല്ലത്ത് പൂർത്തിയാകുമ്പോൾ കേരളത്തിലെ റെയിൽവേ ഉദ്യോഗസ്ഥരുടെ മിക്ക റെയിൽവേ ട്രെയിനിങ്ങും കൊല്ലം കേന്ദ്രീകരിച്ച് നടത്താനാവും



