തിരുവനന്തപുരം: കേരളം ഞെട്ടിയ തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 2017 ഏപ്രിൽ 5നാണ് അച്ഛൻ പ്രൊഫസർ രാജാ തങ്കം, അമ്മ ഡോക്ടർ ജീൻ പത്മം, സഹോദരി കരോലിൻ, ബന്ധുവായ ലളിത എന്നിവരെ കേദൽ മഴു കൊണ്ട് വെട്ടിക്കൊന്ന്, ചുട്ടെരിച്ചത്. രാവിലെ 11 മണിക്ക് തന്നെ കോടതിയിൽ വാദം ആരംഭിച്ചിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കൃത്യം നടന്നതിന് മുമ്പും ശേഷവും പ്രതിക്ക് മാനസിക രോഗമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാനസിക പ്രശ്നമുണ്ടെങ്കിൽ ഉറ്റവരെ കൊല്ലാൻ പ്രതിക്ക് എങ്ങനെ സാധിച്ചു എന്നും പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പ്രതിയുടെ പ്രായം കൂടി പരിഗണിക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്



