തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്യും. ജൂലായ് മൂന്ന് വരെ നടക്കുന്ന സമ്മേളനത്തിൽ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ്, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാന അജണ്ട.ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് പ്രത്യേക സമ്മേളനത്തിന്റെ ആദ്യ അജണ്ട. രാവിലെ 9.30ന് പ്രോടെം സ്പീക്കർ ആയി ഭർതൃഹരി മെഹ്താബ്, രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും.തുടർന്ന് പ്രോടെം സ്പീക്കറുടെ അധ്യക്ഷതയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ. ആദ്യം പ്രധാന മന്ത്രിയും, തുടർന്ന് കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാണ്, മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ.27ന് രാജ്യസഭ കൂടി സമ്മേളിച്ച ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളെയും അഭിസംബോധന ചെയ്യും.



