കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും വീണ്ടും റിമാൻഡ് ചെയ്തു. 13 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയാണ് ഇരുവരെയും വീണ്ടും റിമാൻഡ് ചെയ്തത്. ആഗസ്റ്റ് 19 വരെയാണ് റിമാൻഡ് നീട്ടിയത്.
ജൂലൈ 23-നാണ് ഇരുവരെയും പ്രത്യേക അന്വേഷണസംഘം (SIT) അറസ്റ്റ് ചെയ്തത്. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലാണ് ഇവർ കഴിയുന്നത്.
2019-ൽ നടന്നതായി ആരോപിക്കപ്പെടുന്ന ശബരിമല സ്വർണക്കൊള്ള മറച്ചുവെക്കുന്നതിനായാണ് 2025-ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ് സ്വർണപ്പാളികൾ ചെന്നൈയിലെ സ്വകാര്യ സ്ഥാപനമായ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലേക്ക് അയച്ചതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
ഹൈക്കോടതിയെ അറിയിക്കാതെയും മുൻകൂർ അനുമതി തേടാതെയുമാണ് സ്വർണപ്പാളികൾ വീണ്ടും സ്വർണം പൂശുന്നതിനായി കൈമാറിയതെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം.
അതേസമയം, കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക പിഴവ് മാത്രമാണെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ വിശദീകരണം. എന്നാൽ ഈ വാദം എസ്.ഐ.ടി. തള്ളിക്കളയുകയും ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടികൾ തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.



