ഗുരുവായൂരിൽ തിരക്ക് ഒഴിവാക്കാൻ ക്ഷേത്ര ദർശനത്തിന് വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കും
സ്ഥലമേറ്റെടുക്കൽ 9 മാസത്തിനുള്ളിൽ പൂർത്തീയാക്കും. ഗുരുവായൂരപ്പൻ്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്തില്ല ഭക്തജനങ്ങൾക്ക് സുഖമായി ദർശനമൊരുക്കാൻ ഗുരുവായൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കും. ഭക്തജനങ്ങൾക്കാവശ്യമായ നവീന സൗകര്യങ്ങൾ ഒരുക്കി ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ മികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റും. ക്ഷേത്രവികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സ്ഥലമേറ്റെടുക്കൽ നടപടി വേഗത്തിലാക്കും. ഒൻപത് മാസത്തിനുള്ളിൽ ക്ഷേത്രവികസനത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ തടസ്സങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. 3 വർഷത്തിനുള്ളിൽ ക്ഷേത്ര വികസനം പ്രായോഗിക രൂപത്തിലെത്തും.
അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ച് പിടിക്കും. ഗുരുവായൂരപ്പൻ്റെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടുത്തുവാൻ അനുവദിക്കില്ല. വിദഗ്ധ സമിതിക്ക് രൂപം നൽകി വെങ്ങാട് ഗോശാലയിലെ പ്രശ്നങ്ങൾ പരിഹരിക്കും. ആനക്കോട്ടയിലെ പുന്നത്തൂർ കോവിലകം ചരിത്ര സ്മാരകമാക്കും. ആനകളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ആനകളുടെ പാദരോഗം ചികിത്സയിലൂടെ മാറ്റാൻ വിദഗ്ധരുടെ സേവനം തേടും. ദേവസ്വം ചെയർമാൻ, റവന്യൂ ദേവസ്വം സെക്രട്ടറി, , ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ, റവന്യൂ, ദേവസ്വം ഉദ്യാഗസ്ഥർ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.




