തിരുവനന്തപുരം: ദിവസവും നട്ടുനനച്ചു വളര്‍ത്തുന്ന പച്ചക്കറി കൊണ്ട് ബൊക്കെയുണ്ടാക്കി കുട്ടികള്‍ മന്ത്രിയെ വരവേറ്റു. അവരുടെ ആര്‍പ്പുവിളികളുടെ അകമ്പടിയില്‍ സ്കൂളിലെ കൃഷിത്തോട്ടത്തില്‍ വിളവെടുത്തപ്പോള്‍ മന്ത്രിക്ക് ഇരട്ടിസന്തോഷം. പുസ്തകത്തിനപ്പുറം ജീവിതപാഠങ്ങള്‍ പകര്‍ന്ന കുട്ടികളുടെ അധ്വാനത്തെ അദ്ദേഹം ആവോളം അഭിനന്ദിച്ചു. തൈക്കാട് ഗവ. മോഡല്‍ എച്ച്.എസ്.എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ പരിപാലിക്കുന്ന കൃഷിയിടത്തിലെ വിളവെടുപ്പ് ഉത്സവം മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പാഠപുസ്തകത്തിനപ്പുറം കൃഷി അറിഞ്ഞും അനുഭവിച്ചും പഠിക്കാന്‍ കുട്ടികള്‍ക്ക് വഴിയൊരുക്കുന്ന മാതൃകയാണ് സ്കൂളില്‍ നടപ്പാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രാസവസ്തുക്കളും മറ്റും കലര്‍ന്ന പച്ചക്കറിക്കു പകരം, സ്വന്തമായി കൃഷി നടത്തി സ്വയംപര്യാപ്തതയുടെ മാതൃകയാവുകയാണ് കുട്ടികള്‍. സ്കൂളിലെ തോട്ടത്തിനു പുറമെ, പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കുട്ടികള്‍ മുന്‍കൈയെടുത്ത് നെല്‍കൃഷിയും നടത്തി. ഇങ്ങനെ കൃഷിയുടെ പ്രായോഗിക അനുഭവങ്ങളും അറിവുകളും അവര്‍ പഠിക്കുന്നു. ഇത്തരം രീതികള്‍ സ്കൂള്‍ പഠനത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു.
പച്ചക്കറി കൊണ്ടു നിര്‍മിച്ച ബൊക്കെ നല്‍കിയാണ് കുട്ടികള്‍ മന്ത്രിയെ വരവേറ്റത്. പിരപ്പമണ്‍കാട് പാടശേഖരത്തില്‍ കൃഷിയിറക്കി വിളവെടുത്ത അരിയും മന്ത്രിക്കു സമ്മാനിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജി. വേണുഗോപാല്‍, എസ്.സി.ഇ.ആര്.ടി. റിസര്‍ച്ച് ഓഫീസര്‍ രാജേഷ് വള്ളിക്കോട്, സ്കൂള്‍ പ്രഥമാധ്യാപിക വി.കെ.ബിന്ദു, അധ്യാപകരായ ജി.എസ്.സുനിത, സന്തോഷ്ലാല്, കല, ബിന്ദു, പ്രസന്ന, ജയകുമാരി, എസ്എംസി പിടിഎ ഭാരവാഹികളായ ശ്യാമ വി.എസ്., ഷമീർ ഹുസൈൻ, പി.കെ. മണികണ്ഠൻ, ശരത് കുമാർ, അനുരൂപ്, പ്രസീദ ,തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് വി.കെ. ബിന്ദു , അധ്യാപകരായ ജി എസ് സുനിത , സന്തോഷ് ലാൽ, കല, ബിന്ദു, പ്രസന്ന, ജയകുമാരി, എസ്എംസി പിടിഎ ഭാരവാഹികളായ ശ്യാമ വി.എസ്., ഷമീർ ഹുസൈൻ, പി.കെ. മണികണ്ഠൻ, ശരത് കുമാർ, അനുരൂപ്, പ്രസീദ എന്നിവർ പങ്കെടുത്തു




