കൊച്ചി:എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീമിൽ തുല്യനീതി ഉറപ്പാക്കാനായി വിദ്യാഭ്യാസ പ്രവർത്തകനും എഡ്യൂപോർട്ട് സ്ഥാപകനുമായ അജാസ് നടത്തിയ പോരാട്ടങ്ങൾ ശ്രദ്ധേയമാകുന്നു. ബോർഡ് പരീക്ഷക്കും പ്രവേശന പരീക്ഷക്കും നല്ല മാർക്ക് നേടിയാലും റാങ്ക് പട്ടികയിടുമ്പോൾ സംസ്ഥാന സിലബസ് പഠിച്ച വിദ്യാർഥികൾ പിന്നിലാകുന്ന സാഹചര്യത്തിൽ മാർക്ക് നോർമലൈസേഷൻ എങ്ങനെയാണ് സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നതെന്ന് ഡാറ്റയുടെ അടിസ്ഥാനത്തിൽ ഉയർത്തിക്കാട്ടിയാണ് അജാസ് പ്രശ്നത്തിൽ ഇടപെട്ടത്.
പ്രവേശന പരീക്ഷാ മാർക്കും പ്ലസ് ടു (ക്ലാസ് 12) ബോർഡ് പരീക്ഷാ മാർക്കും തുല്യമായി പരിഗണിച്ചാണ് കീം റാങ്കിങ്ങ് നിർണയിക്കുന്നത്. രണ്ടും കൂട്ടി 600 മാർക്കാണ് കണക്കാക്കുന്നത്. സംസ്ഥാന സിലബസ് ഉൾപ്പെടെ വിവിധ ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പരീക്ഷയായതിനാൽ, സമത്വം ഉറപ്പാക്കുന്നതിനായി ഉപയോഗിച്ചിരുന്ന നോർമലൈസേഷൻ ഫോർമുലയിലെ പ്രശ്നങ്ങളാണ് അജാസ് അധികാരികൾക്ക് മുൻപിൽ തുറന്നുകാട്ടിയത്.




