കരുനാഗപ്പള്ളി : കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കെ ഡ്രൈവർക്ക് ദേഹാസ്വാാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡുവശത്തെ ഓടയിലേക്ക് ഇടിച്ചുകയറി നിന്നു.ഇതോടെ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടെ ദേശീയപാതയിൽ പുതിയകാവിനു സമീപമായിരുന്നു സംഭവം നടന്നത്. നെയ്യാറ്റിൻകരയിൽ നിന്നും കായംകുളത്തേയ്ക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് പുതിയകാവിനു സമീപം പൂച്ചക്കട ജങ്ഷനിിൽ എത്തിയപ്പോഴാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ബസ് ഇടിച്ചു നിന്ന ഉടൻ എന്താണ് സംഭവിച്ചതെന്ന് അറിയാതെ യാത്രക്കാർ ബസിൽ നിന്നും കൂട്ടത്തോടെ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി. ഉടൻതന്നെ ഡ്രൈവറെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിയ്ക്കുശേഷം ഉച്ചയോടെ വിട്ടയച്ചു. യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി കരുനാഗപ്പള്ളി ഡിപ്പോയിലേക്ക് മാറ്റി. ഡ്രൈവറും കണ്ടക്ടറും നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാരാണ്.



