തിരുവനന്തപുരം : കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് ലഭിച്ചത്. തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. എം ആർ ഗോപനാണ് വി വി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വി ജി ഗിരികുമാർ പിൻതാങ്ങി. അതേസമയം, ബിജെപിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സിപിഎം പ്രതിഷേധിച്ചു. ഇരുപതോളം അംഗങ്ങൾ പല പേരുകളിൽ പ്രതിജ്ഞ എടുത്ത് ചട്ടം ലംഘിച്ചു. ഇതിൽ പരാതി നൽകിയത് നിലവിലുണ്ട്. ബലിദാനി പേരിൽ ഉൾപ്പെടെയുള്ള പ്രതിജ്ഞ അംഗീകരിക്കാൻ കഴിയില്ലെന്ന് എസ് പി ദീപക് പറഞ്ഞു.
ചട്ടപ്രകാരം പ്രതിജ്ഞ എടുത്തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണം. ബിജെപി, യുഡിഎഫ് അംഗങ്ങളായ ഇരുപത് പേർ ചട്ടം ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് നിയമവിരുദ്ധം എന്നും സിപിഎം ആരോപിച്ചു. ചട്ടം ലംഘിച്ചവരെ മാറ്റിനിർത്തി വോട്ടെടുപ്പ് നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജേഷിനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. ഒരു സ്വതന്ത്രൻ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു. കോൺഗ്രസ് വിമതനായ സുധീഷ് കുമാർ ആണ് വിട്ടുനിന്നത്.



