മൂന്നാർ: മൂന്നാർ എന്നാൽ പച്ചപ്പാണ്. ഭംഗിയേറ്റാൻ കോടമഞ്ഞും തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള മൂന്നാറിൽ ഇപ്പോൾ വൻ തിരക്കാണ്. അവധിക്കാലം ആസ്വദിക്കാനെത്തുന്നവരാണ് എങ്ങും. തിരക്കിൽ മൂന്നാറിലേക്കില്ല എന്ന് പറഞ്ഞ് ചിലർ യാത്രകൾ മാറ്റിവെച്ചിട്ടുമുണ്ട്. എന്നാൽ ഈ സീസണിൽ നിങ്ങൾ മൂന്നാറിൽ പോയില്ലെങ്കിൽ യാത്രയിലെ ഏറ്റവും മനോഹരമായ ചില കാഴ്ചകൾ നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം.അതേ, പറഞ്ഞുവരുന്നത് മൂന്നാർ പുഷ്പമേളയെക്കുറിച്ചാണ്. മൂന്നാറിന് അഴകും മിഴിവും നല്കുന്ന നാലാമത് മൂന്നാർ ഫ്ലവര്‍ ഷോ തുടങ്ങിക്കഴിഞ്ഞു. മെയ് 10 ശനിയാഴ്ച വരെ നീണ്ടു നിൽക്കുന്ന പുഷ്പമേള. ഈ അവധിക്കാലത്ത് മൂന്നാറിൽ കാണാൻ പറ്റിയ മനോഹര കാഴ്ചകളിലൊന്നു കൂടിയാണ്. ദേവികുളം റോഡിലെ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിൽ ഡി.ടി.പി.സി യുടെ നേതൃത്വത്തിൽ നടക്കുന്ന പുഷ്പമേളയിൽ പൂക്കൾ നിറഞ്ഞു കഴിഞ്ഞു. ചെടികൾ ഇവിടെ എത്തിച്ചിരുന്നു. സീലിയ, റോസ്, ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയവയാണ് ഇതവണ മേളയുടെ വിദേശ അതിഥികൾ. വിദേശികളെ കൂടാതെ നമ്മുടെ നാട്ടിൽ നിന്നു തന്നെയുള്ള വ്യത്യസ്ത ചെടികളും പുഷ്പങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. ഓർക്കിഡ് ഗാർഡനും കള്ളിമുൾച്ചെടികളുടെ ശേഖരവും കൂടാതെ ഒരു ലക്ഷത്തിലേറെ അലങ്കാരച്ചെടികൾ ഇവിടെയുണ്ട്. ഏകദശം മൂവായിരത്തോളം ചെടികളുടെ ഇനങ്ങളിൽ പെട്ടവയാണിത്. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന പുഷ്പമേള രാത്രി ഒൻപത് മണി വരെയാണ് നടക്കുന്നത്. ഇവിടെ വൈബ്, ആഘോഷം എന്നിവയാണ് നിങ്ങൾ തിരയുന്നതെങ്കിൽ എല്ലാദിവസവും വൈകുന്നേരം ആറ് മുതൽ ഒൻപത് മണി വരെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന സെൽഫി പോയിന്‍റ്, ഇടയ്ക്കിടെയുള്ള വിശപ്പ് മാറ്റാൻ ഫൂഡ് സ്റ്റാളുകള്‍, മടങ്ങുമ്പോൾ കൈനിറയെ എന്തെങ്കിലും മേടിക്കണമെന്നുള്ളവർക്കായി വ്യത്യസ്ത തരം സാധനങ്ങളുടെ സ്റ്റോളുകൾ, . മിനി റിവർസൈഡ് ബീച്ച്, മ്യൂസിക്കൽ ഫൗണ്ടൻ,മിനി റിവർസൈഡ് ബീച്ച് എന്നിവയും ഒരുക്കിയിട്ടുണ്ട്. മെയ് മൂന്നിന് ഡിജെ വാട്ടര്‍ ഡ്രം,നാലിന് ഓർക്കസ്ട്ര , 5,6,7 തിയതികളിൽ ഡിജെ ,എട്ടിന് കരോക്കെ ഗാനമേള,ഒൻപതിനും പത്തിനും ഡിജെ,ചെണ്ട എന്നിങ്ങനെയാണ് വൈകുന്നേരങ്ങളിലെ പ്രധാന പരിപാടികൾ. പുഷ്പമേളയ്ക്ക് കുട്ടികൾക്ക് 50 രൂപയും മുതിർന്നവർക്ക് 100 രൂപയുമാണ് നിരക്ക്.



