തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. സ്പോൺസറെ തിരഞ്ഞെടുക്കുന്നതിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നും സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ കണ്ടെത്തിയതായി റിപ്പോർട്ട്.
സ്പോൺസറെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
അർജന്റീന ടീം കേരളത്തിലെത്തുമെന്ന സ്പോൺസറുടെ വാഗ്ദാനത്തിന് ആധികാരിക രേഖകളുടെ പിൻബലമുണ്ടായിരുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നു. സാമ്പത്തിക ക്രയവിക്രയങ്ങളിലും സുതാര്യത പാലിച്ചില്ലെന്നാണ് കണ്ടെത്തൽ.
കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് വിവരം.



