തിരുവനന്തപുരം: പ്രിയദർശിനി സൗജന്യയാത്ര പദ്ധതി മൂലം സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിലായതിനെത്തുടർന്ന് സംസ്ഥാനത്ത് മറ്റന്നാൾ പണിമുടക്ക്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ സൗജന്യയാത്ര കാരണം സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകൾ സമരത്തിനൊരുങ്ങുന്നത്.
ഡീസൽ അടിക്കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പ്രധാന പരാതി. അതേസമയം, സമരത്തിന്റെ ഭാഗമായി ഇന്ന് കാസർകോട് ജില്ലയിൽ നടത്തിയ സൂചനാ പണിമുടക്ക് പൂർണ്ണമായിരുന്നു. ജില്ലയിലെ 450-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചു. ബസുകൾ ഓടാത്ത റൂട്ടുകളിൽ യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്.
പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ തൊഴിലാളി സംഘടനകളും രംഗത്തെത്തി. അണങ്കൂരിൽ നിന്ന് കളക്ടറേറ്റിലേക്ക് ബസ് ഉടമകളും ജീവനക്കാരും ചേർന്ന് ഒഴിഞ്ഞ ബസുകളുമായി മാർച്ച് നടത്തി. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.




