Tue Jun 16, 2026 12:54 am
FLASH
X
booked.net

പ്രിയദർശിനി യാത്രാ സൗജന്യം;വ്യാജ പ്രചാരണങ്ങൾക്കെതിരെ കെഎസ്ആർടിസി

Kerala / News June 15, 2026

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഓർഡിനറി വിഭാഗം ബസുകൾക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഈ ആനുകൂല്യമില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും ചില വാർത്താ മാധ്യമങ്ങളിലൂടെയും നടക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വിശദീകരണം.

തിരുവനന്തപുരം നഗരത്തിലും ജില്ലയിലുമായി ഓർഡിനറി, സിറ്റി ഫാസ്റ്റ് സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിലും വ്യക്തതയോടെ നിലവിലുണ്ട്. തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസുകളും ജില്ലയിലാകെ 687 ഓർഡിനറി ബസുകളുമാണ് നിലവിൽ സർവീസ് നടത്തുന്നത്. സിറ്റി ഫാസ്റ്റ് ബസുകൾക്ക് താരതമ്യേന സ്റ്റോപ്പുകൾ കുറവായതിനാൽ യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. സിറ്റി ഫാസ്റ്റ് സർവീസുകൾ പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്ന കാര്യം യാത്രക്കാർക്ക് എളുപ്പത്തിൽ മനസിലാക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രിയദർശിനി പദ്ധതിയിൽ ഉൾപ്പെട്ട ഓർഡിനറി ബസുകളുടെയും ഉൾപ്പെടാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെയും മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി വ്യക്തമായ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരം നഗരത്തിലാണ് ഓർഡിനറി സർവീസുകൾക്ക് പുറമേ സിറ്റി ഫാസ്റ്റ് സർവീസുകൾ വ്യാപകമായി സർവീസ് നടത്തുന്നത്. 2022 ഏപ്രിൽ 30-ലെ സർക്കാർ വിജ്ഞാപന പ്രകാരം സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് 12 രൂപയാണ് കുറഞ്ഞ നിരക്ക്. കിലോമീറ്ററിന് 1.03 രൂപയും ഈടാക്കും. എന്നാൽ, സിറ്റി ഓർഡിനറി സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 10 രൂപയും കിലോമീറ്ററിന് ഒരു രൂപയുമാണ്. സിറ്റി ഫാസ്റ്റ് സർവീസുകൾ പ്രത്യേക നിരക്കും ക്ലാസുമുള്ളതിനാൽ ഓർഡിനറി വിഭാഗത്തിൽ ഉൾപ്പെടുന്നില്ല. പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ സംബന്ധിച്ച് വിശദമായ സർവേയും കണക്കെടുപ്പുകളും മുൻകൂട്ടി നടത്തിയിരുന്നു. ലക്ഷ്യസ്ഥാനം കാണിക്കുന്ന ബോർഡുകൾക്ക് പുറമേ ബസുകളുടെ ബോഡിയിലും കൂടുതൽ വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കെഎസ്ആർടിസി അറിയിച്ചു.