ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച രാജിവെച്ചേക്കുമെന്നും ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിൽ ധാരണയായതായും റിപ്പോർട്ട്. സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും ദൽഹി കേന്ദ്രീകരിച്ച് ദേശീയ തലത്തിൽ വലിയൊരു പദവിയും നൽകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. ഈ ഓഫറിന്മേൽ ആലോചിക്കാൻ സിദ്ധരാമയ്യ സമയം ചോദിച്ചിട്ടുണ്ടെങ്കിലും അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ രാജി ഉണ്ടാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
അധികാര കൈമാറ്റം ഡി.കെ. ശിവകുമാറിലേക്ക് വേണമെന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് ഒറ്റക്കെട്ടായ തീരുമാനമാണുള്ളതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ദൽഹിയിൽ നടന്ന ആറ് മണിക്കൂർ നീണ്ട മാരത്തൺ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഈ വാർത്തകൾ നിഷേധിച്ചു. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളെക്കുറിച്ചും എം.എൽ.സി തെരഞ്ഞെടുപ്പിനെക്കുറിച്ചും മാത്രമാണ് ചർച്ച നടന്നതെന്നും മറ്റ് പ്രചാരണങ്ങളിൽ സത്യമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.




