ഇന്ധന വില വർദ്ധനവിനെതിരെ സംസ്ഥാനത്തുടനീളം പ്രാദേശിക തലങ്ങളിൽ മെയ് 25, 26 തീയതികളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 10 ദിവസത്തിനുള്ളിൽ അഞ്ചു രൂപയോളം ആണ് പെട്രോളിനും ഡീസലിനും വില കൂടിയത്. പാചകവാതക സിലിണ്ടറിനുള്ള വില വർദ്ധിപ്പിച്ച് ദിവസങ്ങൾ കഴിയുമ്പോഴാണ് ഇരുട്ടടിയായി പെട്രോൾ ഡീസൽ വിലവർധനവ് ഉണ്ടാകുന്നത്. ഇത് ജനങ്ങളോടുള്ള നരേന്ദ്രമോദി സർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണ്. പെട്രോൾ ഡീസൽ വിലവർധനവ് കടുത്ത ആഘാതമാണ് ജനജീവിതത്തിലു ണ്ടാക്കുന്നത്.
ഗതാഗത ചെലവുകൾ വർധിക്കുന്നതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനും ഇന്ധന വിലവർധനവ് കാരണമാകും. മോദി സർക്കാരിന്റെ പ്രതിബദ്ധത ജനങ്ങളോടല്ല, കോർപ്പറേറ്റുകളോടാണ്. കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവൺമെന്റുകളും ജനരോഷം മറികടക്കാൻ വർഗീയ അജണ്ടകൾ പുറത്തെടുക്കുകയാണെന്നും യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീഖ്, കെ കെ അബ്ദുൽ ജബ്ബാർ, പി കെ ഉസ്മാൻ, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് എന്നിവർ സംസാരിച്ചു.




