Thu May 21, 2026 4:56 am
FLASH
X
booked.net

വകുപ്പ് തർക്കത്തിൽ കുടുങ്ങി വി ഡി സതീശൻ മന്ത്രിസഭ

Kerala / News May 20, 2026

ദേവസ്വം അനിൽകുമാറിന് നൽകും, മുരളീധരന് ആരോഗ്യത്തോടൊപ്പം കായികവും, ഫിഷറീസ് വകുപ്പ് വേണമെന്ന നിലപാടിലുറച്ച് ലത്തീൻ സഭ

തിരുവനന്തപുരം : വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിടുമ്പോഴും വകുപ്പുവിഭജന ചർച്ചകൾക്ക് അന്തിമ രൂപമായിട്ടില്ല. പ്രധാന വകുപ്പുകളെ ചൊല്ലി മുന്നണിക്കകത്തും ഘടകകക്ഷികളിലും അഭിപ്രായഭിന്നത തുടരുകയാണ്.

കെ.സി. പക്ഷത്തെ അനിൽ കുമാറിന് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം കൂടി നൽകുന്നതിനെച്ചൊല്ലിയാണ് പ്രധാന ചർച്ച നടക്കുന്നത്. അതേസമയം കെ. മുരളീധരന് ആരോഗ്യമന്ത്രാലയത്തോടൊപ്പം സ്പോർട്സ് വകുപ്പ് കൂടി നൽകുന്ന കാര്യത്തിലും ആലോചന തുടരുകയാണ്. ചില മന്ത്രിമാർ നിലവിലെ വകുപ്പുകളിൽ മാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ചതായും സൂചനയുണ്ട്.

ഇതിനിടെ ഏറ്റവും കൂടുതൽ വിവാദമായിരിക്കുന്നത് ഫിഷറീസ് വകുപ്പാണ്. മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് നൽകാനുള്ള സാധ്യതക്കെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും രംഗത്തെത്തി. ഫിഷറീസ് ലഭിച്ചാൽ മാത്രമേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് കൈമാറൂ എന്ന നിലപാടിലാണ് മുസ്ലിം ലീഗ്.

വകുപ്പ് വിഭജനം നീളുന്നതിനിടെ മന്ത്രിമാരായ കെ മുരളീധരനും സി പി ജോണും തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദര്‍ശനം നടത്തി. ഫിഷറീസ് വകുപ്പിൽ അതെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ലത്തീന് സഭ. ഫിഷറീസ് വകുപ്പ് സംബന്ധിച്ച നിലപാട് ലത്തീൻസഭ വീണ്ടും മന്ത്രിമാരെ അറിയിച്ചു.

കടലിനെ അറിയുന്ന ഒരാൾ തന്നെയാകണം ഫിഷറീസ് മന്ത്രിയാകേണ്ടത് എന്ന നിലപാടാണ് അറിയിച്ചതെന്ന് ഫാദർ യൂജിൻ പെരേര പ്രതികരിച്ചു. അതേസമയം, ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദർശകനാണെന്നും വകുപ്പ് വിജ്ഞാപനം വൈകില്ലെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം.