ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് തന്നെ മാറ്റണമെന്നും തെരുവുകളിലേക്ക് തുറന്നുവിടരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. നായ്ക്കളെ തെരുവില്‍ തുറന്നുവിടണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം കോടതി തള്ളി. മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളിയിട്ടുണ്ട്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള മാനദണ്ഡങ്ങള്‍ റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ തെരുവുനായകളെ പൂര്‍ണമായി പിടികൂടി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പൊതുനിരത്തിലേക്ക് തിരിച്ചുവരാനാകാത്ത രീതിയില്‍ നടപടി എടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. തെരുവുനായകളെ പിടികൂടിയ ഇടത്ത് തന്നെ തിരിച്ചു വിടരുതെന്ന പരിഷ്‌കരിച്ച ഉത്തരവ് സുപ്രീം കോടതി തള്ളുകയും ചെയ്തു. നായ കടിക്കാതെ ജീവിക്കുക എന്നതും മൗലികാവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തെരുവുനായ പ്രശ്‌നത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍ വി അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. നായകളെ ഷെല്‍ട്ടറുകളിലേക്ക് തന്നെ മാറ്റണമെന്ന ഇടക്കാല ഉത്തരവ് തുടരും. മൃഗസ്‌നേഹികളുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി തള്ളി. ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്നും മൃഗക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ റദ്ദാക്കണമെന്നും മൃഗസ്‌നേഹികള്‍ ആവശ്യപ്പെട്ടിരുന്നു. തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള മാനദണ്ഡങ്ങള്‍ റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. എബിസി മാനദണ്ഡം നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റി. തെരുവുനായകളുടെ കടിയേല്‍ക്കാതെ കുട്ടികളെയും വയോധികരെയും സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.




