ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സർക്കാർ. ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണത്തിനിടെയാണ് ജോയ് മുങ്ങി മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ കാണാതായത്. തെരച്ചില്‍ മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തകരപ്പറമ്പ് ഭാഗത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തായായിരുന്നു മൃതദേഹം.
നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.മൃതദേഹം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ആംബുലൻസിലേക്ക് മാറ്റി. കനാലിൽ ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അതേസമയം ജോയി മുങ്ങി മരിച്ചതിൽ പഴിചാരലും രാഷ്ട്രീയ വാക്പോരും തുടരുകയാണ്. റെയിൽവേക്കെതിരെ സർക്കാരും സർക്കാരിനെതിരെ പ്രതിപക്ഷവും ആരോപണങ്ങളുയർത്തുകയാണ്.



