പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായതിന് പിന്നിലെ ദുരൂഹത നീങ്ങി. സംഭവത്തിൽ രണ്ട് പേരാണ് മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചത്. ബിനുവാണ് മരിച്ചതെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.ബിനു സ്ഥാപനത്തിൽ മണ്ണെണ്ണ കൊണ്ടുവന്ന് അത് ഒഴിച്ച് കത്തിച്ചതാണ് പൊലീസ് പറയുന്നു. വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം വൈഷ്ണയും ബിനുവും ഒരുമിച്ചായിരുന്നു താമസം. എന്നാൽ കഴിഞ്ഞ 7 മാസമായി ഇവർ അകന്ന് താമസിക്കുകയായിരുന്നു. 4 മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇവർ തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോടുള്ള സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തില്‍ നിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടർന്നത്. രണ്ടാം നിലയിലായിരുന്നു സ്ഥാപനം. അതിനാൽ മുകളിലേക്ക് കയറി തീ കെടുത്താൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. ഫയർഫോഴ്സെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈഷ്ണയെ തിരിച്ചറിഞ്ഞുവെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന കാര്യത്തിൽ ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. പോലീസ് പരിശോധനയിൽ ഷോർട്ട് സർക്യൂട്ടല്ല അപകടകാരണമെന്ന് മനസിലായി. തുടർന്ന് വൈഷ്ണയുടെ സഹോദരനെ പൊലീസ് വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കുടുംബ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായത്.



